പൊതുവെ കലുഷിതമായിരുന്നു കളിക്കളത്തിലെ ഇന്ത്യ പാക് ബന്ധം. 2008 നവംബറില്‍ മുബൈ ആക്രമിക്കപ്പെട്ടതോടെ അത് കൂടുതല്‍ വഷളായി. രാഷ്ട്രീയത്തെ ക്രിക്കറ്റ് ഒരു പരിധിവരെ പ്രതിരോധിച്ചിരുന്നുവെങ്കിലും പതിയെ കളിയും രാജ്യസ്നേഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിഹ്നമായി. ചേതന്‍ ശര്‍മ്മയെ അവസാന പന്തില്‍ സിക്സറടിച്ചും കിരണ്‍മോറെക്കെതിരെ തവളച്ചാട്ടം ചാടിയും ജാവേദ് മിയാന്‍ദാദ് നടത്തിയ പരാക്രമങ്ങള്‍ക്ക് സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികളില്‍ കളിയെ രാഷ്ട്രീയത്തേക്കാള്‍ വൈകാരികമാക്കാന്‍ പോന്ന ആഴമുണ്ടായിരുന്നു. പ്രതിഭാശാലികള്‍ ഇരുവശത്തും നിലനിന്നിരുന്ന ലോക കപ്പുകളില്‍ പാകിസ്ഥാന്‍ നമ്മുടെ യുദ്ധത്തടവുകാരായിത്തന്നെ തുടര്‍ന്നു. കളിയില്‍ കാര്‍ഗില്‍ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ വിതച്ചുംകൊയ്തും ഇരു രാജ്യക്കാരും പെരുമയും ധാന്യമണികളും സംഭരിച്ചു.
പവ്വര്‍ ഗെയിം കളിക്കുന്ന യൂറോപ്യന്‍ - ഓസ്ട്രേലിയന്‍ പ്രൊഫഷണലിസത്തെക്കാള്‍ കളിയെ കലയോടടുപ്പിക്കുന്ന സ്വാഭാവികതയാണ് ഉപഭൂഖണ്ടത്തിന്റെ പ്രത്യേകത. സ്ഥല വിസ്ത്യതിയില്‍ ഒന്നുമല്ലെങ്കിലും കളിവിസ്താരത്തില്‍ ഹിന്ദുസ്ഥാനെ എന്നും വിളിച്ചിരുന്നു പാകിസ്ഥാന്‍. എന്നാല്‍ പലകാലങ്ങളിലായി ഭീകരവാദമെന്ന കറുപ്പിനെ പ്രധിരോധിക്കാന്‍ അവര്‍ നടത്തിയ എല്ലാ ശ്രമങ്ങളും ഒറ്റയടിക്ക് അസാധുവാകുന്നതാണ് 2008 നവംബറിനു ശേഷം കായികലോകം കണ്ടത്. പാകിസ്ഥാന്‍ പരമ്പര ഇന്ത്യ ബഹിഷ്കരിക്കുകയും പകരമെത്തിയ ശ്രീലങ്കന്‍ ടീം ലാഹോറില്‍ ആക്രമിക്കപ്പെടുകയും ചെയ്തത് അന്താരാഷ്ട്ര ഭൂപടത്തില്‍തന്നെ പാകിസ്ഥാന്‍ ടീമിനെ ഭ്രഷ്ടനാക്കി. കഴിഞ്ഞ വര്‍ഷത്തെ ടൊന്റി 20 ലോകകപ്പ് വിജയവും പാക് ടീമിനെ പ്രതീക്ഷിച്ചത്ര രീതിയില്‍ ഉത്തേജരാക്കിയില്ല.
ഇത്തവണത്തെ ഐ.പി.എല്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്താത്തത് ശരിയായോ എന്നതാണ് പാര്‍ലമെന്റിന് അകത്തേക്ക് വരെ കടന്നെത്തിയ വിവാദത്തിന് കാരണമായ ചോദ്യം. തങ്ങളെ ഇന്ത്യ അപമാനിച്ചു എന്നതാണ് പാക് വിദേശകാര്യ മന്ത്രി അടക്കമുള്ള നയതന്ത്രകാര്യ പ്രതിനിധികള്‍ ആരോപിച്ചത്.
ഇന്ത്യന്‍ സര്‍ക്കാരിന് ഐ.പി.എല്ലുമായി എന്താണ് ബന്ധമെന്ന് തെളിയിക്കാമെന്ന് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ പാകിസ്ഥാനെ വെല്ലുവിളിക്കുകയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഐ.പി.എല്‍ ഭാരവാഹികള്‍ ഒരു പാക് താരത്തെപ്പോലും വിളിച്ചെടുത്തില്ല എന്നതിനു പിന്നാലെ അധികൃതരില്‍ നിന്നുമുള്ള നിര്‍ദ്ദേശമാണ് ഇതിന് കാരണമെന്ന് ആരോപണവും ഉയര്‍ന്നു. അണ്‍ടച്ചബിള്‍ എന്നും അണ്‍വാണ്ടഡ് എന്നും മേലാപ്പ് ചാര്‍ത്തിയാണ് വാര്‍ത്താചാനലുകള്‍ പാക് കളിക്കാരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ടൊന്റി 20 ലോകചാമ്പ്യന്‍മാരായ പാക് ടീമിലെ ഒരാള്‍ക്ക് പോലും ഐ.പി.എല്‍ ഉടമകളുടെ കണ്ണുതുറപ്പിക്കാനായില്ല. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന് കരുതിയ ഷാഹിദ് അഫ്രീദിയും, പ്രഥമ ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് ടേക്കറായ സൊഹൈല്‍ തന്‍വീറു പോലും പടിക്ക് പുറത്തായി. ആരോപണത്തിലെ നിജസ്ഥിതി എന്തായാലും ' പാക് കളിക്കാരെ ലേലത്തിനു ക്ഷണിച്ചിരുന്നുവെന്നത് വാസ്തവമാണ്. അവസരം അവര്‍ അര്‍ഹിച്ചിരുന്നുവെങ്കിലും തര്‍ക്കത്തിനിടയില്ല. എങ്കില്‍ അപമാനിച്ച് പറഞ്ഞയച്ച അധികൃതര്‍ - അവര്‍ തന്നെയാണ് കുറ്റക്കാര്‍. പുകഞ്ഞുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിലേക്ക് വിദ്വേഷത്തിന്റെ എണ്ണ പകരുന്ന ഈ നീക്കം കായികലോകത്തുനിന്നം ഉണ്ടാകരുതായിരുന്നു, ഏത് രാജ്യസ്നേഹത്തിന്റെ പേരിലായാലും.'
ഷാരൂഖ് ഖാനും, പ്രീതി സിന്റയും, ശില്‍പ ഷെട്ടിയും , വിജയ് മല്ല്യയും അടക്കമുള്ള ടീം ഉടമകളെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. മുടക്കാവുന്ന മുതലിന്റെ നല്ലൊരു ശതമാനം ചെലവഴിച്ചാണ് അഫ്രീദിയേയും അക്തറിനേയും പോലുള്ള പാക് കളിക്കാരെ ഇവര്‍ ലേലത്തില്‍ പിടിച്ചത്. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഐ.പി.എല്ലില്‍ ഗവണ്‍മെന്റ് ഇവര്‍ക്ക് കളിക്കാന്‍ അനുമതി നല്‍കിയുമില്ല. ഇത്തവണയും ഇവരെ കളിപ്പിക്കുമെന്ന് ഉറപ്പൊന്നുമില്ല. ഏതു നിമിഷവും തകിടംമറിയാവുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ കോടികള്‍ മുടക്കി പരീക്ഷണത്തിനു നില്‍ക്കാന്‍ ആരാണ് തയ്യാറാവുക.
വാല്‍ക്കഷണം : അനിശ്ചിതത്വത്തിനൊടുവില്‍ ഒരു പാക് താരത്തെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ശ്രുതി പരന്നു. അങ്ങനെ സംഭവിച്ചാല്‍ പിന്നെ സിനിമയിറക്കാന്‍ വിടില്ലെന്ന് ഷാറൂഖ് ഖാന് ശിവസേനയുടെ മുന്നറിയിപ്പ്. ഒടുവില്‍ ഒരിക്കല്‍ക്കൂടി നാണംകെടാന്‍ തങ്ങളുടെ കളിക്കാരെ വിട്ടുതരില്ലെന്ന് പറഞ്ഞ് പാക് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരുടെ എന്‍.ഒ.സി റദ്ദാക്കി. . രാജ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍.